Sunday 7 October 2007

കേരളത്തില്‍ ഗാന്ധിയന്‍ പഠനകോഴ്‌സിനു ചേരാന്‍ ആളില്ല



കോട്ടയം : മഹാത്മാഗാന്ധിയുടെ പേരുള്ള സര്‍വ്വകലാശാലയില്‍ ഗാന്ധിസം പഠിയ്കാ‍ന്‍ വിദ്യാര്‍ത്ഥികളില്ല! രജത ജൂബിലി ആഘോഷിക്കുന്ന വര്‍ഷമാണ് സര്‍വ്വകലാശാലയ്ക്ക് ഈ സ്ഥിതി.സര്‍വ്വകലാശാല ക്യാമ്പസ്സിലെ ഗാന്ധിയന്‍ തോട്ട് & സ്റ്റഡീ സെന്ററിലെ എം.എ. ഗാന്ധിയന്‍ സ്റ്റഡീസ് കോഴ്‌സില്‍ ഈ അക്കാദമിക വര്‍ഷം ആരും ചേര്‍ന്നീട്ടില്ല.വിദ്യാര്‍ത്ഥികളെ കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ഒന്നിലേറെ തവണ കോഴ്‌സ് നോട്ടിഫൈ ചെയ്തീട്ടും അപേക്ഷാതീയ്യതി നീട്ടിയീട്ടും ആരും വന്നില്ല. സര്‍വ്വകലാശാല നിലവില്‍ വന്ന 1983 ലെ ഗാന്ധിജയന്തി ദിനത്തില്‍ ഉദ്‌ഘാടനം ചെയ്തതാണ് ഗാന്ധിയന്‍ പഠനവിഭാഗം .ഇക്കാലത്തിനിടെ ആദ്യമായാണ് ഒറ്റ വിദ്യാര്‍ത്ഥിപോലും ചേരാത്ത അവസ്ഥയുണ്ടാകുന്നത്
കേരളത്തിലെ സര്‍വ്വകലാശാലകളിലെ ഒരേയൊരു ഗാന്ധിസം പഠനവകുപ്പാണ് എം.എ. ഗാന്ധിയന്‍ സ്റ്റഡീസ് , എം.എ.ഡവലപ്‌മെന്റല്‍ സ്റ്റഡീസ് എന്നീ ബിരുദകോഴ്‌സുകളാണ് ഇവിടെ നടത്തുന്നത് .രണ്ടിനും 12 വീതം കോഴ്‌സുകളാണ് ഇവിടെ ഉള്ളത് . അതില്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന് ഇത്തവണ ഏഴുവിദ്യാര്‍ത്തികള്‍ ചേര്‍ന്നീട്ടുണ്ട് .തൊഴില്‍ സാദ്ധ്യതകളുടെ അഭാവമാണ് വിദ്യാര്‍ത്ഥികളെ ഗാന്ധിയന്‍ സ്റ്റഡീസില്‍ നിന്ന് അകറ്റുന്നത് ..പ്ലസ് ടുവിന് പഠനവിഷയമാക്കിയീട്ടുണ്ടെങ്കിലും അദ്ധ്യാപകതസ്തികകളെല്ലാം നിറഞ്ഞുകവിഞ്ഞു. കോളേജുകളില്‍ തസ്തികകളില്ല.എം.ജി.കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ മാത്രമാണ് ഗാന്ധിയന്‍ പഠനകോഴ്‌സുള്ളത്.

No comments: