Friday 29 February 2008

റയില്‍‌വേ സ്റ്റേഷനില്‍ പ്രണയ സല്ലാപം ; പോലീസ് നടപടി തുടങ്ങി !!

കണ്ണൂര്‍ : പഠനത്തിനും മറ്റുമായി കണ്ണൂരിലെത്തുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ റെയില്‍‌വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രണയസല്ലാപത്തിലേര്‍പ്പെടുന്നതിനെതിരെ പോലീസ് നടപടി തുടങ്ങി .
ഇന്നലെ ഇത്തരത്തിലുള്ള 12 പേരെ റയില്‍‌വേ പോലീസ് താക്കീത് ചെയ്ത് വിട്ടു. വിവിധ ഇടങ്ങളിലായി ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരക്കാരില്‍ കൂടുതലും ! പ്ലാറ്റ്‌ഫോമുകളിലും നിറുത്തിയിട്ട ട്രെയിനിലും പ്രണയസല്ലാപ കേന്ദ്രമാക്കുന്നവരുടെ പ്രവൃത്തികള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് ഏറെ അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് റെയില്‍‌വേ സ്റ്റേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി .
വരുംദിവസങ്ങളില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രാഷ്ട്രദീപിക വാര്‍ത്ത

ഗുരുവായൂരില്‍ നാളെ മുതല്‍ വടക്കേ നടയിലൂടെ ദര്‍ശനമില്ല !!

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ നാളെമുതല്‍ വടക്കേ നടയിലൂടെയുള്ള ദര്‍ശനം നാളെ മുതല്‍ കര്‍ശനമായി നിരോധിക്കും .ക്ഷേത്രം പാരമ്പര്യ പ്രവര്‍ത്തിക്കാര്‍ ഒഴികെയുള്ള ആരേയും വടക്കേ നടയിലൂടെ ദര്‍ശനത്തിനായി കടത്തിവിടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

ഷാര്‍ജയില്‍ കമ്മ്യൂണിസത്തിന് തുടക്കം കുറിച്ചുവോ !!!!

ഷാര്‍ജ: ശമ്പള വര്‍ദ്ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യക്കാരടക്കമുള്ള 600 ഏഷ്യന്‍ തൊഴിലാളികള്‍ തെരുവിലിറങ്ങിയത് സംഘര്‍ഷത്തിനിടയാക്കി.ഷാര്‍ജയിലെ മൂന്നാ‍ം വ്യവസായ മേഖലയിലെ എസ് .എസ് .ലൂത്ത കോണ്ട്രാക്ടര്‍ കമ്പനിയിലെ തൊഴിലാളികളാണ് 30 % ശമ്പളവര്‍ദ്ധനവും വാര്‍ഷികാവധിയും വിമാനയാത്രാടിക്കറ്റും ലഭിക്കാനായി പണിമുടക്കി പ്രതിഷേധിച്ചത് .
കഴിഞ്ഞ ദിവസം ആറരയ്ക്ക് ഇവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതു നിമിത്തം ഗതാഗതവും കച്ചവടവും സ്തംഭിച്ചതായി പോലീസ് പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്ത തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് പോകാന്‍ കമ്പനി ബസ്സില്‍ കയറാന്‍ ശ്രമിച്ചെങ്കിലും സമരനേതാക്കള്‍ തടഞ്ഞതായി ആരോപണമുണ്ട് .
തൊഴിലാളികളുടെ സമരം നിയമ വിരുദ്ധമാണെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി മന്ത്രാലയ അധികൃതര്‍ നിരീക്ഷകരെ നിയമിച്ചിട്ടുണ്ട് .
പുതിയ തൊഴിലാളികളെപോലും പതിമാസം 1000 ദര്‍ഹം ( ഏകദേശം 11000 രൂപ ) ശമ്പളം നിശ്ചയിച്ചാണ് നിയമിക്കുന്നതെന്ന് കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എഞ്ചി റാഷിദ് ലൂത്ത പറഞ്ഞു. ഒഴിവുദിവസങ്ങളില്‍ ജോലിചെയ്യുന്നതിന് അധിക വേതനം നല്‍കാന്‍ ഓരോ മാസവും 1500 ദര്‍ഹം വരെ തൊഴിലാളികള്‍ക്കു ശമ്പളം ലഭിക്കും . ഈ സാഹചര്യത്തില്‍ സമരം അനവസരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതുമാനെന്ന് അദ്ദേഹം പറഞ്ഞു.

Thursday 28 February 2008

മജിസ്ട്രേറ്റിനു നേരെ ചെരിപ്പേറ് ; കരണത്തടി മറുപടി

ബാഗ്ലൂര്‍ : തനിക്കുനേരെ ചെരിപ്പെറിഞ്ഞ കൊലക്കേസ് പ്രതിയെ മജിസ്ട്രേറ്റ് ഇരിപ്പിടത്തില്‍നിന്ന് ഇറങ്ങിവന്ന് കരണത്തടിച്ചു. വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ബ്ലിയിലാണ് കോടതിമുറി അപൂര്‍വ്വദൃശ്യത്തിന് സാക്ഷ്യം വഹിച്ചത് . കൊലപാതക കുറ്റത്തിന് അറസ്റ്റിലായ കാരടിഗുഡ്‌ഡ് എന്ന യാളുടെ വിചാരണക്കിടെ ക്ഷുഭിതനായി മജിസ്ട്രേറ്റ് കെ.ബി പാട്ടീലിനു നേരെ ചെരിപ്പൂരിയെറിഞ്ഞത്. ഇരിപ്പടം വിട്ടിറങ്ങിയ മജിസ്ട്രേറ്റ് പ്രതിക്കൂട്ടിനടുത്തെത്തി കരണത്തൊന്നുകൊടുത്തശേഷം പ്രതിയെ പോലീസിനു കൈമാറുകയായിരുന്നു. കൊലപാതകശ്രമത്തിനു പിടിയിലായ പ്രതിക്കെതിരെ കോടതിമുറിയില്‍ ആത്മഹത്യക്കു ശ്രമിച്ചതിനും കേസ് നിലവിലുണ്ട്.

Friday 15 February 2008

മാതൃത്വ ആനുകൂല്യം 1000 രൂപയാക്കി

ന്യൂഡല്‍ഹി : ജോലിചെയ്യുന്ന വനിതകള്‍ക്കുള്ള മാതൃത്വ ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ 1000 രൂപയാക്കി.ഇതിനായി നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതിന് പാര്‍ളിമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞന്‍ ദാസ് മുന്‍ഷി അറിയിച്ചു.

ലോക സൈനികച്ചെലവ് : സമാധാന സേനയുടേതിനേക്കാള്‍ 228 ഇരട്ടി

വാഷിംഗ്ട്ടണ്‍: ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേനയ്ക്കായി ചെലവഴിച്ചതിനേക്കാള്‍ 228 ഇരട്ടി തുക സൈനികാവശ്യങ്ങള്‍ക്കായി രാഷ്ട്രങ്ങള്‍ ചെലവിട്ടതായി വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റൂട്ട് . ലോകത്തിന്റെ സൈനിക ബജറ്റ് 2006 ല്‍ 1,23,200 കോടി ഡോളറായിരുന്നു.2007 ജൂലൈ മുതല്‍ 2008 ജൂണ്‍ വരെ സമാധാനസേനയുടെ ചെലവ് 700 കോടി ഡോളറാകുമെന്നാണ് സൂചന .മുന്‍ വര്‍ഷം ഇത് 560 കോടി ഡോളര്‍ മാത്രമായിരുന്നു.

മണലില്‍ വിരിഞ്ഞ കടലാമകള്‍ ; സന്ദേശം നല്‍കാന്‍ കുട്ടികളെത്തി

ചാവക്കാട് : മണലില്‍ വിരിഞ്ഞ കടലാമകള്‍ തീരദേശവാസികള്‍ക്ക് കൌതുകമായി .ബ്ലാങ്ങാട് കടല്‍ക്കരയില്‍ മണ്ണുകൊണ്ട് കലാശില്പം തിര്‍ത്ത് വിദ്യാര്‍ത്ഥികള്‍ കടലാമ സംരക്ഷണ ബൊധവല്‍ക്കരനത്തില്‍ പങ്കാലികളായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും കേരള ലളിത കലാ അക്കാദമിയും ചേര്‍ന്ന് പാവറട്ടി സംസ്‌കൃത കോളേജില്‍ നടത്തുന്ന ചിത്ര ശില്പ നിര്‍മ്മാണ പരിശീലന കളരിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കടപ്പുറത്തെത്തിയത് . സംസ്ഥാനത്ത് കടലാമകളുടെ പ്രധാന പ്രജനനകേന്ദ്രമെന്ന് ശാസ്ത്രസംഘം കണ്ടെത്തിയ ചാവക്കാട് കടല്‍ത്തീരത്ത് രണ്ട് ഭീമന്‍ കടലാമകളെയാണ് കുട്ടികള്‍ തീര്‍ത്തത് .
രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് അമ്പതോളം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളായി . കടല്‍ കാഴ്ചകള്‍ കടലാസില്‍ തീര്‍ത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്തു.ചാവക്കാട് എടക്കഴിയൂര്‍ സീതിഹാജി സ്കൂളിലെ ഹരിത സേന വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളായി.

അദ്ധ്യാപകരുടെ ചൂരല്‍ പ്രയോഗം : നാലു സ്കൂളുകള്‍കെതിരെ പോലീസ് അന്വേഷണം !!!

പീരുമേട് : ഇന്ത്യയിലെ ആദ്യ ബാല സൌഹൃദജില്ലയായി പ്രഖ്യാപിയ്ക്കപ്പെട്ട ഇടുക്കിയിലെ നാലു സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ അടിക്കുന്നതു തുടരുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ ശിശു ക്ഷേമ സമിതി പോലീസിനു നിര്‍ദ്ദേശം നല്‍കി .
നാലു സ്കൂളുകളിലേയും കുട്ടികള്‍ ശിശുക്ഷേമ സമിതി അംഗങ്ങളെ നേരിട്ടും ഫോണിലും പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 23 വകുപ്പു പ്രകാരമുള്ള കുറ്റം സ്കൂള്‍ അധികൃതരോ അദ്ധ്യാപകരോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞിരിക്കുന്നത് .സ്കൂളുകള്‍ സ്ഥിതിചെയ്യുന്ന തൊടുപുഴ , വണ്ടന്‍‌മേട് ,പീരുമേട് പോലീസ് സ്റ്റേഷനിലെ ഹൌസ് ഓഫീസര്‍മാരോട് 23നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം .വടിവെച്ച് അടിക്കുന്നതിനുപുറമെ അദ്ധ്യാപകര്‍ കൈകൊണ്ടും അടിക്കുന്നതായി ശിശുക്ഷേമ സമിതിക്കു ലഭിച്ച പരാതികളില്‍ പറയുന്നു. പരാതിക്കാരായ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിടാതെ ശിശുക്ഷേമ സമിതിയാണ് ശിക്ഷണ നടപടികള്‍ക്കെതിരെ കേസ് നടത്തുക .
കഴിഞ്ഞ 12 ന് ദേശീയ ശിശു അവകാശക്കമ്മീഷന്‍ അദ്ധ്യക്ഷ ശാന്ത സിന്‍‌ഹയാണ് ഇടുക്കിയെ ആദ്യ ബാല സൌഹൃദ ജില്ലയായി പ്രഖ്യാപിച്ചത് .ഇതേ തുടര്‍ന്ന് ജില്ലയില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ തല്ലുന്നതും നുള്ളുന്നതും അവഹേളിക്കുന്നതും കുറ്റമാണ്

Wednesday 13 February 2008

ബ്രിട്ടണ്‍ സര്‍വ്വകലാശാല കോപ്പിയടിയില്‍ മുന്നേറുന്നു!!

ലണ്ടന്‍ : ബ്രിട്ടണ്‍ സര്‍വ്വകലാശാ‍ല പരീക്ഷാക്രമക്കേടില്‍ റെക്കോഡും മറികടന്ന് മുന്നേറുകയാണ് .
എ ലെവല്‍ ,ജി സി എസ് ഇ പരീക്ഷകളില്‍ കഴിഞ്ഞവര്‍ഷം മാത്രം 4258 പേരെ കോപ്പിയടിച്ചതിനു പിടികൂടിയതായി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിഘണ്ടുവും മൊബൈലും നോട്ടുകളുമൊക്കെ പരീക്ഷാ ഹാലിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്തു

കൃസ്തുവിന്റെ പേരിലുള്ള സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിന്‍‌വലിച്ചു.

സിംഗപ്പൂര്‍ : കൃസ്തുവിന്റെ പേരിലുള്ള സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിറ്റഴിച്ചത് വിവാദമായതിനെതുടര്‍ന്ന് അമേരിക്കന്‍ കമ്പനി ബ്ലൂ ക്യൂ നിര്‍മ്മിക്കുന്ന ഇത്തരം ഉല്പന്നങ്ങള്‍ സിംഗപ്പൂരില്‍ വിപണിയില്‍ നിന്നു പിന്‍‌വലിച്ചു.
ക്രൈസ്തവരുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാ‍തി ഉയര്‍ന്നതിനെ തുടര്‍ന്നാണ് “ ലുക്കിന്‍ ഗുഡ് ഫോര്‍ ജീസസ്സ് “ എന്ന ബ്രാന്‍ഡിലിറങ്ങിയിരുന്ന ക്രീമുകളും മറ്റും പിന്‍‌വലിച്ചത്.
സിംഗപ്പൂര്‍ ജനതയില്‍ 14.6 % ക്രൈസ്തവരാണ്

Monday 11 February 2008

ഇസ്രയേല്‍ ചാര ഉപഗ്രഹം വിക്ഷേപിച്ചത് ചര്‍ച്ച ചെയ്യണം : കാരാട്ട്

ഹൈദരാബാദ് : ശ്രീഹരിക്കോട്ടയിലെ ഐ.എസ് ആര്‍ .ഒ കേന്ദ്രത്തില്‍നിന്ന് ഇസ്രയേല്‍ ചാര ഉപഗ്രഹം വിക്ഷേപിച്ചത് സംബന്ധിച്ച് പാര്‍ളിമെന്റില്‍ സമഗ്ര ചര്‍ച്ച നടത്തണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
ഇറാന്‍ ,ഇറാഖ് തുടങ്ങിയ മുസ്ലീം രാജ്യങ്ങളെ നിരീക്ഷിയ്ക്കാനാണ് ഉപഗ്രഹമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ തന്ന്ദ് വെളിപ്പെടുത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി

Sunday 10 February 2008

സഹപാഠിയുടെ ചികിത്സയ്ക്കായി ഉപവാസവിഹിതം!!!

അരിമ്പൂര്‍: സഹപാഠിയുടെ ചികിത്സയ്കായി ജീവകാരുണ്യത്തിന്റെ പുതിയ പാഠവുമായി എറവ് സെന്റ് തെരാസാസ് കപ്പല്‍ പള്ളിയിലെ മത ബോധന വിദ്യാര്‍ത്ഥികള്‍ .ചികിത്സാസഹായം സ്വരൂപിയ്ക്കാന്‍ അവര്‍ ആരുടേയും മുന്നില്‍ കൈനീട്ടിയില്ല.
ഒരു നേരത്തെ സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് മിച്ചം വെച്ച പണം ഓരോ വിദ്യാര്‍ത്ഥിയും ഇങ്ങനെ ചെയ്തപ്പോള്‍ പലതുള്ളി പെരുവെള്ളം പോലെ ഉപവാസവിഹിതം 4000 രൂപ .കൂട്ടുകാരുടെ ഈ സഹായം വികാരി ഫാ: ജോയ് കൊള്ളന്നൂര്‍ ചികിത്സാസഹായം തേടുന്ന ഇടവകാംഗമായ 16 വയസ്സുകാരന്‍ റിക്സന് നല്‍കി.
രണ്ടു ഡയാലിസിസും മരുന്നും ഉള്‍പ്പെടെ 3000 രൂപയാണ് റിക്സന്റെ ചികിത്സാ ചെലവ് .സഹായം നല്‍കാന്‍ ഇന്നലെ ഇടവകയിലെ അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളാണ് കപ്പല്‍ പള്ളിയിലെ ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് പ്രാര്‍ത്ഥിച്ച് ദിവ്യബലിയര്‍പ്പിച്ച് ഉപവസിച്ചത് .
പുലര്‍ച്ചെ ആരംഭിച്ച കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ യായിരുന്നു തുടക്കം.തുടര്‍ന്ന് വികാരി ഫാദര്‍ കോള്ളനൂരിന്റെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തിലും സഹപാഠികള്‍ പങ്കെടുത്തു.കപ്പല്‍പ്പള്ളീയിലെ സണ്‍‌ഡേ കാറ്റിക്കിസം വിദ്യാര്‍ത്ഥിയായ റിക്സണ് ആറുവര്‍ഷം മുന്‍പാണ് വൃക്ക രോഗം പിടിപെട്ടത് .
ദുരിതമനുഭവിക്കുന്ന റിക്സണെ സഹായിക്കണമെന്ന് സണ്‍‌ഡേ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ അഭ്യര്‍ത്ഥനയാണ് ഉപവസിച്ച് സ്വരൂപിക്കാനുള്ള പണം നല്‍കാനുള്ള തീരുമാനത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചത് .വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി മത ബോധന അദ്ധ്യാപകരും മാതാപിതാക്കളും ഉപവാസത്തില്‍ പങ്കെടുത്തു

മുറ്റിച്ചൂര്‍ കല്ലാറ്റുപുഴ മഹാശിവക്ഷേത്രത്തില്‍ ഇന്ന് പ്രതിഷ്ഠാദിനം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നും ഉദ്ദേശം 20കിലോമീറ്റര്‍ പടിഞ്ഞാറായിട്ടാണ് കല്ലാറ്റുപുഴ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . അന്തിക്കാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പടിയം ഗ്രാമത്തില്‍ മുറ്റിച്ചൂര്‍ ദേശത്തിലാണ് ഈ ക്ഷേത്രം വരിക .
“ പച്ചത്തെങ്ങിന്‍ തഴവഴി തഴെ

യ്‌ക്കും വഴിക്കാരി മുക്കെ-

പ്പശ്ചാല്‍ കൃത്വാ പരിമളമെഴും

കാറ്റുമേറ്റാത്ത ലീലം

മുച്ചുറ്റൂര്‍പ്പുക്കഥ തെരുതെരെ-

പ്പോയി നാലഗ്രസ്‌തേ

ദൃശ്യാ ചെന്താമര മലര്‍ ചുവ‌-

ന്നന്തിയാം നന്തിയാറ് “

(വഴിയരികില്‍ പച്ചതെങ്ങുകള്‍ തഴച്ചുവളരുന്ന കഴിക്കാരിമുക്ക് ( കാരമുക്ക് ) കടന്ന് പരിമളമെഴും കാറ്റുമേറ്റ് സുഖമായി മുച്ചുറ്റൂര്‍ (മുറ്റിച്ചൂര്‍ ) ചെന്നു വേഗം പോയാല്‍ മുമ്പിലായി ചെന്താമരപ്പൂക്കള്‍ കൊണ്ടുചെന്നു സന്ധ്യാഭ്രാന്തിയുളവാക്കുന്ന നന്തിയാറ് ( കനോലികനാല്‍ ) കാണാം .

(ബ്രാക്കറ്റില്‍ ഇട്ടീട്ടുള്ളത് ഇന്നത്തെ പേരുകളാണ് )

അറന്നൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ് രചിയ്ക്കപ്പേട്ടതെന്നു കരുതുന്ന കോക സന്ദേശത്തില്‍ മുറ്റിച്ചൂരിനെ പരാമര്‍ശിക്കുന്നതാണ് മേലുദ്ധരിച്ച ശ്ലോകം .
മൂന്ന് ചുറ്റിലും മറ്റ് ഊരുകള്‍ ( സ്ഥലങ്ങള്‍ ) ഒരു ഭാഗത്ത് പുഴ എന്ന അര്‍ത്ഥത്തിലായിരിക്കണം മുറ്റിച്ചൂര്‍ എന്ന് വന്നത് .

Tuesday 5 February 2008

സ്ത്രീധന പ്രശ്നം : സമൂഹത്തില്‍ മാറ്റത്തിനു സാധ്യത

കൊച്ചി : സ്ത്രീധന പ്രശ്നത്തില്‍ തക്കതായ നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ പല പെണ്‍കുട്ടികളും രക്ഷിതാക്കളും തയ്യാറായതോടെ കഠിനമായ വിലപേശലുകള്‍ ഒഴിവാകപ്പെടുമെന്നാണ് പറയപ്പെടുന്നത്.
മാത്രമല്ല സ്ത്രീധന പ്രശ്നത്തിന്മേലുള്ള വാര്‍ത്തകള്‍ക്ക് വന്‍ പ്രചാ‍രവുമാണ് മാദ്ധ്യമങ്ങള്‍ കൊടുക്കുകയും ചെയ്തത് .ഇതു തന്നെ അത്തരം പ്രവണതകള്‍ തെറ്റാണെന്നു സമ്മതിക്കുവാന്‍ സമൂഹ മനസ്സാക്ഷിയെ പ്രേരിപ്പിക്കുകയും ചെയ്തീട്ടുണ്ട് . മാത്രമല്ല , പെണ്‍ വീട്ടുകാരുടെ രക്ഷിതാക്കള്‍ അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ മതിപ്പുള്ള വരനെ ലഭിക്കുവാനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവണതകള്‍ക്കും ഒരു പരിധിവരെ
തടയിടാനും കഴിയുമെന്നാണ് പ്രത്യാശ.

അദ്ധ്യാപികമാരുടെ ചൂരിദാര്‍ പ്രശ്നം : വലിയമാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തല്‍

അദ്ധ്യാപികമാരുടെ ചൂരിദാര്‍ പ്രശ്നം : വലിയമാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം : അദ്ധ്യാപികമാര്‍ക്ക് സ്കൂളുകളില്‍ ചൂരീദാര്‍ ധരിച്ചു വരാം എന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനിടയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ .
ചില ചെറുപ്പക്കാരായ അദ്ധ്യാപികമാര്‍ തന്നെ ചൂരീധാര്‍ ധരിച്ചുവരാന്‍ തന്റേടം കാട്ടിയാല്‍ തന്നെ സ്കൂള്‍ അധികൃതര്‍ അതിനു സമ്മതിക്കുമോ എന്നുള്ള പ്രശ്നം വേറേയുമുണ്ട്. പി.ടി എ എന്തു നിലപാട് എടുക്കുന്നു എന്നത് ഓരോ സ്കൂളിന്റെ കാര്യത്തിലും വ്യത്യ സ്ത മായിരിക്കും.
ജുനിയര്‍ ടീച്ചര്‍മാര്‍ക്ക് ഡിവിഷന്‍ പ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ വക കടമ്പുകളെ തട്ടിനീക്കുവാന്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക .
ഇപ്പോള്‍ തന്നെ യൂത്ത് ഫെസ്റ്റിവെല്‍ , എക്സ്കര്‍ഷന്‍ എന്നീ അവസരങ്ങളിലാണ് പല അദ്ധ്യാപികമാരും ഈ മോഹം ഔദ്യോഗിക തലത്തില്‍ സാക്ഷാത് കരിക്കുന്നത് .
ഗുരുവായൂര്‍ അമ്പലത്തിലും ചൂരീദാര്‍ നിരോധനം നീക്കിയെങ്കിലും ദേവന്റെ അപ്രീതി ഭയന്ന് ചൂരീദാര്‍ ധരിച്ചുവരുന്നവരുടെ എണ്ണം കുറഞ്ഞാണ് കാണുന്നത് .

വിവരാവകാശ അപേക്ഷ അവഗണിച്ച ഉദ്യാഗസ്ഥരെ ഉപദേശിച്ചു വിട്ടു.

തൃശൂര്‍ : വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കു കളക്ടറും ആര്‍.ടി.ഓ യും മറുപടി നല്‍കിയില്ലെന്ന പരാതി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നടപടിയെടുക്കാതെ തള്ളി. ആര്‍ .ടി.ഒ യുടെ നിലപാടു തെറ്റാണെന്നു കമ്മീഷന്‍ കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ സ്നേഹപൂര്‍വ്വം ഉപദേശിച്ചു വിടുകയായിരുന്നു.
വിവരാവകാശ നിയമപ്രകാരം വിവരം കിട്ടാന്‍ ഇനി ആരെ സമീപിക്കണമെന്നറിയാതെ പരാതിക്കാര്‍ പെരുവഴിയിലായി.
സ്വകാര്യ ബസ്സുടമയായ ചാഴൂര്‍ കുരിക്കപ്പീടിക ഉമ്മറും ഭാര്യ ഷീനയുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ മുമ്പാകെ 2004 ഏപ്രിലില്‍ പരാതി നല്‍കിയത് .ഇവരുടെ ഉടമസ്ഥതയിലുള്ള ബസ്സിന്റെ പെര്‍മിറ്റ് മറ്റൊരു വ്യക്തിയുടെ ബൈക്കിന്റെ ആര്‍ സി ബുക്കിന്റെ പേരിലേയ്ക്ക് അനധികൃതമായി മാറ്റിക്കൊടുത്തുവെന്നായിരുന്നു പരാതി . 2005 നവംബറിലെ ആര്‍ ടി ഒ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാണ് പെര്‍മിറ്റ് മാറ്റിക്കൊടുത്തത്.പിന്നീട് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെങ്കിലും ബന്ധപ്പെട്ട ഫയല്‍ അടുത്ത ആര്‍ .ടി.എ യോഗത്തില്‍ വെക്കാതെ ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ചുവെച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ എന്തു നടപടിയെടുത്തുവെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് 2007 ജനുവരിയില്‍ വിവരാവകാശ നിയമപ്രകാരം കളക്ടര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ ആര്‍ ടി ഓ ഓഫീസില്‍ സമീപിക്കണമെന്നായിരുന്നു മറുപടി.
പക്ഷെ , മറുപടി കളക്ടര്‍ക്കുകൊടുത്തിട്ടുണ്ടെന്നും അവിടെനിന്നു വാങ്ങണമെന്നുമായിരുന്നു ആര്‍ ടി ഒ ഓഫീസിന്റെ നിലപാട് . അതേ സമയം ആര്‍ ടി ഓ ഓഫീസില്‍ നിന്നു മറുപടി കിട്ടിയില്ലെന്നും വീണ്ടും കളക്ടര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് 2007 ഏപ്രിലില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന് അപേക്ഷ ന്‍ല്‍കിയത് .കഴിഞ്ഞ മാസമാദ്യം വിവരാവകാശ കമ്മിഷണര്‍ തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പില്‍ ആര്‍ ടി ഒ യും ഡെപ്യൂട്ടി കളക്ടറും ഹാജരായിരുന്നു .
“സങ്കടം തീര്‍ക്കാന്‍ ഇവിടെയല്ല വരേണ്ടത് എന്നായിരുന്നു “ കമ്മിഷന്റെ നിലപാട് .
പരാതിക്കടിസ്ഥാനമായ പ്രശ്നം ആര്‍ ടി ഒ യുടെ പരിധിയില്‍ പ്പെട്ടതാനെന്നും കളക്ടറുടെ പേരു പറഞ്ഞ് ആര്‍ ടി ഒ ഒഴിഞ്ഞുമാറിയത് ശരിയായില്ലെന്നും കമ്മീഷണര്‍ അഭിപ്രായപ്പെട്ടെങ്കിലും തികച്ചും ഭരണപരമായ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളൂകയായിരുന്നു.
ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ ടി ഒ യ്ക്ക് കമ്മീഷണര്‍ ഉപദേശം നല്‍കിയിട്ടുണ്ട് . കൂടുതല്‍ വ്യക്തതയോടെ അപേക്ഷ തയ്യാറാക്കി വീണ്ടും ആര്‍ ടി ഒ യെ സമീപിക്കാവുന്നതാണ് എന്ന് പരാതിക്കാരോടു നിര്‍ദ്ദേശിച്ചീട്ടുണ്ട് .
അതേ സമയം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് ഇതു സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു വ്യക്തമായ മറുപടി കിട്ടി.

അദ്ധ്യാപികമാര്‍ക്ക് ചൂരീദാറും സല്‍‌വാറും ധരിക്കാം ; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : സ്കൂളുകളിലേയും അദ്ധ്യാപന പരിശീലന ഇന്‍സ്റ്റിറ്റൂട്ടുകളിലേയും അദ്ധ്യാപികമാര്‍ക്ക്
ചൂരിദാര്‍ ,സാല്‍‌വാര്‍ കമ്മീസ് എന്നിവ ധരിക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ചൂരിദാര്‍ ,സാല്‍‌വാര്‍ കമ്മിസ് എന്നിവ ധരിച്ച് അദ്ധ്യാപികമാരും വിദ്യാര്‍ത്ഥികളുംക്ലാസില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് ഈ ഉത്തരവ് .
അദ്ധ്യാപികമാരുടെ വസ്ത്രത്തെക്കുറിച്ച് കെ.ഇ .ആറില്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല.
എങ്കിലും അവര്‍ സാരി ധരിച്ചെത്തനമെന്ന അലിഖിത നിയമം നടപ്പിലാക്കി വരികയായിരുന്നു.
പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ജ്പ്പ്ലിക്കെത്തിയിരുന്നത് .
ഇത് പാന്‍സും ഷര്‍ട്ടും ആയി മാറിയെങ്കിലും ആരും അസ്വഭാവികത കണ്ടില്ല.
സ്തീകളുടെ കാര്യത്തില്‍ വിവേചനം തുടരുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍

Monday 4 February 2008

സ്ത്രീധനത്തെചൊല്ലിയുള്ള വിവാഹം മുടങ്ങി ; വരനും പിതാവും അറസ്റ്റില്‍

ഇരിഞ്ഞാലക്കുട : സ്ത്രീധനത്തുക മുഴുവന്‍ കൊടുത്തില്ലെന്നു പറഞ്ഞ് അവസാന നിമിഷം വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ വരനേയും പിതാവിനേയും ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ ചേറ്റുപുഴ ജോ മോന്‍ വരന്റെ സഹോദരീ ഭര്‍ത്താക്കന്മാര്‍ എന്നിവരാണ് പ്രതികള്‍
വധുവിന്റെ പിതാവ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.ഇ.സാലിഹ് അറസ്റ്റിന് ഉത്തരവിട്ടത് .
ഗള്‍ഫില്‍ ജോലിചെയ്യുന്ന ജോമോന്റെ വിവാഹാലോചന വിവാഹ ബ്യൂറോ വഴിയാണ് നടന്നത് .
വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചിരുന്നില്ല.
എന്നാല്‍ മനസ്സമ്മതം കഴിഞ്ഞ് ആഭരണം എടുക്കാന്‍ ഇരു വീട്ടുകാരും ചേര്‍ന്ന് കടയില്‍ ചെന്നപ്പോള്‍ വരന്റെ വീട്ടുകാര്‍ സ്വര്‍ണ്ണം പോരെന്ന് പരാതി പറഞ്ഞത്രെ !
120 പവനാണ് അവര്‍ ആവശ്യപ്പെട്ടത് .
നാലുലക്ഷത്തിന്റെ സ്വര്‍ണ്ണം എടുത്തശേഷം ബാക്കി തുകയ്ക്ക് വീടും പറമ്പും മകളുടേയും വരന്റേയും പേരില്‍ എഴുതിക്കൊടുക്കാമെന്നു വധുവിന്റെ പിതാവ് പറഞ്ഞു.
ഇത് വരന്റെ വീട്ടുകാര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹ വസ്ത്രങ്ങളും വാങ്ങി സംഘം മടങ്ങി.
എന്നാല്‍ പിറ്റേന്ന് വരന്റെ വീട്ടുകാര്‍ എത്തി ബാക്കി സംഖ്യയായ ആറുലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഒരു ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും അവര്‍ ഇറങ്ങിപ്പോയത്രെ!
ഇതേ തുടര്‍ന്നാണ് ഏകമകളായ യുവതിയുടെ പിതാവ് പരാതി നല്‍കിയത്

Sunday 3 February 2008

വിവാദ പ്രസ്താവന : കൂടുതല്‍ വിശദീകരനവുമായി ബഹറൈന്‍ മന്ത്രി

മനാമ: ഗള്‍ഫിന്റെ സത്വവും സംസ്കാരവും പരിരക്ഷിക്കുക എന്ന ഉദ്ദേശം മാത്രമാണ് മേഖലയില്‍ ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണം പെരുകുന്നതിനെതിരായി പ്രസ്താവന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബഹറൈന്‍ തൊഴില്‍ മന്ത്രി മജീദ് അല്‍ അലാവി.
നമ്മള്‍ മറ്റുള്ളവരില്‍നിന്ന് ഒരുപാടുകാര്യങ്ങള്‍ പഠിക്കുന്നുണ്ട് .എന്നാല്‍ സത്വം നിലനിര്‍ത്തിയാലേ ഇവരോടൊപ്പം നിലനില്‍ക്കാനാവൂ.ഇക്കാര്യമാണ് താന്‍ സൂചിപ്പിച്ചതെന്നും അല്‍ അലാവി വ്യക്തമാക്കി.
അണുബോംബിനേക്കാളും ഇസ്രയേല്‍ ആക്രമണത്തേക്കാളും ഭീതിജനകമായ അവസ്ഥയാണ് ഏഷ്യന്‍ ജനത വന്‍‌തോതില്‍ നടത്തുന്ന കുടിയേറ്റം ഗള്‍ഫിനു നല്‍കുന്നതെന്നും ഇതിനെ ഏഷ്യന്‍ സുനാമിയെന്നു വിളിക്കാമെന്നുമാണ് കഴിഞ്ഞയാഴ്ച ബഹറൈന്‍ മന്ത്രി പ്രസ്താവിച്ചത് .
ഈ അഭിപ്രായത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചതോടെ തന്റെ വാദത്തിന് പുതിയ വിശദീകരനവുമായി അലാവി രംഗത്ത് എത്തുകയായിരുന്നു.

പഴങ്ങളിലെ കീടനാശിനി നീക്കാന്‍ “ബയോഫ്രഷ് “ വരുന്നു !!!

കൊച്ചി: പഴങ്ങളിലും പച്ചക്കറിയിലുമുള്ള രാസവസ്തുക്കളും കീടനാശിനികളും നീക്കാനുള്ള ജൈവലായനി “ബയോഫ്രഷ് “ വിപണിയിലിറക്കി. കൊച്ചി ആസ്ഥാനമായ ബ്ലൂ സഫയര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ബയോഫ്രഷിന്റെ 200 മില്ലിക്ക് വില 79 രൂപ
അഞ്ചുമില്ലി ബയോഫ്രഷ് ചേര്‍ത്ത ഒരു ലിറ്റര്‍ വെള്ളം ഉപയോഗിച്ച് പഴങ്ങളുടെ പുറംതൊലിയില്‍നിന്നും പച്ചക്കറികളില്‍നിന്നും മെഴുക് ഉള്‍പ്പെടെയുള്ള വസ്തുക്കളെ നീക്കംചെയ്യാന്‍ സാധിക്കുമെന്ന് ബ്ലൂ സഫയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ. ശിവാത്മജന്‍ അറിയിച്ചു.
ബയോഫ്രഷില്‍ രാസവസ്തുക്കളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചില്‍ പരിശോധിച്ച് ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതാണെന്നും ശിവാത്മജന്‍ പറഞ്ഞു.

Saturday 2 February 2008

സുകുമാര്‍ അഴീക്കോഡിന്റെ ഡൈവര്‍ മജിസ്ടേറ്റിനെതിരെ പരാതിനല്‍കി

തൃശൂര്‍ : കോടതിമുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തതിന് പിഴ ചുമത്തിയ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെ സുകുമാര്‍ അഴീക്കോടിന്റെ ഡൈവര്‍ സുരേഷ് ഹൈക്കോടതിയില്‍ പരാതി നല്‍കി.അഴീക്കോടിന്റെ അനുമതിയോടുകൂടിയാണിത് .
അപകീര്‍ത്തിക്കേസിലെ കുറ്റപത്രം വായിച്ചുകേള്‍ക്കാനായിരുന്നു അഴീക്കോട് കോടതിയില്‍ ഹാജരായത് . പാര്‍ക്കിംഗ് നിരോധിച്ച സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തത് മജിസ്ട്രേറ്റ് കാണുകയും കേസെടുക്കുകയും ചെയ്തു.
സുരേഷ് പിന്നീട് പിഴയടച്ചു.
കാര്‍ പാര്‍ക്ക് ചെയ്തില്ലെന്നും തിരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സുരേഷ് പറയുന്നത് .
പിഴ ചുമത്തിയതിന് കാരണം പറഞ്ഞില്ലെന്നും പിഴയ്ക്ക് രസീത് നല്‍കിയില്ലെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.
തെറ്റുചെയ്തുവെന്ന് പറയുന്നയാള്‍ക്ക് പറയാനുള്ളത് കേട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഈ അനീതിക്കെതിരെയാണ് പരാതി നല്‍കിയതെന്ന് അഴീക്കോട് വ്യക്തമാക്കി.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
മനോരമ വാര്‍ത്ത 1/2/08 ശനി

മതം മാറിയവര്‍ക്ക് അധിക സംവരണം തേടി മായാവതിയുടെ കത്ത്

ലക്‍നൌ : കൃസ്ത്യന്‍ ,ഇസ്ലാം മതവിശ്വാസങ്ങളിലേക്കുമാറിയ പട്ടികജാതിക്കാര്‍ക്ക് അധിക സംവരണം നല്‍കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് യു.പി.മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന്‍ സിംഗിനു കത്തയച്ചു.
ഹിന്ദു മതത്തില്‍ തുടരുന്ന പട്ടികജാതിക്കാരുടെ അതേ സാമൂഹിക സാമ്പത്തിക അവസ്ഥയാണ് മതം മാറിയവരുടേതെന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ കത്ത് .
സംവരണക്കാര്‍ഡിറക്കി രാഷ്ട്രീയം കളിക്കുന്ന മായാവതിയുടെ ഏറ്റവും പുതിയ തുറുപ്പുചീട്ടാണ് പ്രധാന മന്ത്രിക്കുള്ള കത്ത് .സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്വകാര്യസ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തി മായവതി സര്‍ക്കാര്‍ നേരത്തെ ഉത്ത്രവിറക്കിയിരുന്നു.രാജ്യത്ത് ഇത്തരമൊരു സംവരണം ഇതാദ്യമാണെന്നായിരുന്നു അന്നു മായാവതിയുടെ അവകാശവാദം

അദ്ധ്യാപികയെ പരസ്യമായി ശാസിച്ച പഞ്ചായത്ത് പ്രതിനിധി മാപ്പു പറഞ്ഞു

തൃശൂര്‍: അടുത്തമാസം വിരമിക്കാനിരിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികക്ക് സഹപ്രവര്‍ത്തകരുടേയും കുട്ടികളുടേയും മുമ്പില്‍ പ്രാദേശിക ജനപ്രതിനിധികളുടെ ശകാരവര്‍ഷം .
വേലൂര്‍ ഗവ: ആര്‍ .എസ്.ആര്‍.വി സ്കൂളിലാണ് സംഭവം .സംഗതി വിവാദമായതോടെ ജനപ്രതിനിധി സ്ക്കൂളിലെത്തി മാപ്പു പറഞ്ഞ് തലയൂരി .
ഇന്നലെ സ്ക്കൂളിലെ വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തല മൂത്ത ഗ്രാമപ്പഞ്ചായത്ത് പ്രതിനിധി അദ്ധ്യാപികയ്ക്കെതിരെ തിരിഞ്ഞത് . ഇന്നു നടക്കാനുള്ള വര്‍‌ണ്ണോത്സവം പരിപാടിയുടെ നടത്തിപ്പിനെപ്പറ്റി അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും കൂട്ടംകൂടിനിന്ന് ചര്‍ച്ചചെയ്യുന്നതിനിടെ ജനപ്രതിനിധിയുടെ ഭാഷ അതിരുവിടുകയായിരുന്നു.
സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി വിരമിക്കാനിരിക്കുന്ന അദ്ധ്യാപിക ജനപ്രതിനിധിയുടെ ചീത്തവിളികേട്ട് കരച്ചിലിന്റെ വക്കോളമെത്തി.ജനപ്രതിനിധിയുടെ പ്രായധിക്യം കണക്കിലെടുത്ത് അദ്ധ്യാപിക പരാതികൊടുക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും കണ്ടുനിന്ന നാട്ടുകാര്‍ ക്ഷമിക്കാന്‍ തയ്യാറായില്ല. ഇന്നു പി.ടി.എ. യോഗം കൂടാനും അധികൃതര്‍ക്കു പരാതികൊടുക്കാനും ധാരണയായി.പ്രശ്നം കൈവിട്ടുപോകുമെന്നുറപ്പായതോടെ പാര്‍ട്ടിക്കാരനായ സ്ഥലം എം.എല്‍.എ മുന്‍‌കൈ എടുത്ത് ഒത്തുതീര്‍ക്കുകയായിരുന്നു.ശകാരവര്‍ഷം നടത്തിയ പഞ്ചായത്ത പ്രതിനിധി എം.എല്‍.എ യുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ സ്കൂളിലെത്തി അദ്ധ്യാപികയോട് മാപ്പുചോദിച്ചു.

Friday 1 February 2008

മീനാക്ഷി ടീച്ചര്‍ സ്വയം ശിക്ഷയിലൂടെ നേടിയത് സ്കൂള്‍ വികസനം !

തൊടുപുഴ : സ്വയം ശിക്ഷയിലൂടെ വിദ്യാര്‍ത്ഥികളുടെ തെറ്റുതിരുത്തിയ മീനാക്ഷി ടീച്ചര്‍ തനിക്കുലഭിച്ച അനുമോദനങ്ങള്‍ക്കുപകരം ആവശ്യപ്പെട്ടത് സ്ക്കൂളിന്റെ വികസനത്തിനായുള്ള ആനുകൂല്യങ്ങള്‍ . അദ്ധ്യാപികയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ വിവരം അറിഞ്ഞ് മന്ത്രി എം.എ . ബേബിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം. ശിവശങ്കറും മീനാക്ഷിക്കുട്ടിയെ വിളിച്ച് അനുമോദിച്ചിരുന്നു.
സാമ്പത്തിക പരാതീനതയാലും അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മയാലും ഉഴലുന്ന പൈനാവ് മോഡല്‍ സ്കൂളിന്റെ ആവശ്യങ്ങള്‍ പറിഗണിയ്ക്കണമെന്നാണ് മീനാക്ഷിക്കുട്ടി അധികൃതരോട് അപേക്ഷിച്ചത് . എല്‍.സി.ഡി പ്രോജക്ടറും കെട്ടിടവും അടക്കമുള്ള ആവശ്യങ്ങള്‍ ഉടന്‍ പരിഗണിയ്ക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി .
അടുത്ത ദിവസങ്ങളില്‍ സ്കൂളില്‍ സന്ദര്‍ശനം നടത്തി അനുമോദനം നല്‍കുകയും ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
പൈനാവ് മോഡല്‍ സ്കൂളിലെ പ്രധാന അദ്ധ്യാപികയായ മീനാക്ഷിക്കുട്ടിയാണ് സ്വയം ശിക്ഷിച്ചുകുട്ടികളുടെ തെറ്റുതിരുത്തിയത്
ശിക്ഷകളില്‍നിന്ന് ഇടുക്കി ജില്ലയെ മുക്തമാക്കി ഏതാനുംദിവസങ്ങള്‍ക്കുള്‍ലിലായിരുന്നു സംഭവം .
വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പ്രൈസ് മണി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തെറ്റുകാരെ കണ്ടെത്തുന്നതിനാണ് ഒരു മാസം മുന്‍പ് മാത്രം ചുമതലയേറ്റെടുത്ത മീനാക്ഷിക്കുട്ടി വേറിട്ട വഴി സ്വീകരിച്ചത് .
വിദ്യാര്‍ത്തികളെ തല്ലുന്നതിനുപകരം ചൂറ്റ്രല്‍കൊണ്ട് തന്റെ കൈവെള്ളയില്‍ അടിക്കുകയായിരുന്നു.തുടര്‍ന്ന് സ്റ്റാഫ്‌മുറിയില്‍ ഊണ് ഉപേക്ഷിച്ചിരുന്ന അദ്ധ്യാപികയുടെ അടുത്തേയ്ക്ക് രഹസ്യമായി തെറ്റുകാര്‍ എത്തി പണം തിരികെ നല്‍കി.

ശവങ്ങളില്‍നിന്ന് അവയവങ്ങള്‍ മോഷ്ടിച്ചുവിറ്റ നേഴ്സ് കുറ്റമേറ്റു

ഫിലഡല്‍ഫിയ (യു.എസ് ): അവയവ മാറ്റം വേണ്ട രോഗികളില്‍ അവ വെച്ചുപിടിപ്പിക്കുന്നതിന് മൃതശരീരത്തില്‍നിന്ന് അവയവങ്ങള്‍ മുറിച്ചുമാറ്റിയ ലീ കൂസ്റ്റ എന്ന നേഴ്സ് കോടതില്‍ കുറ്റ സമ്മതം നടത്തി .20 വര്‍ഷം വരെ തടവുലഭിയ്ക്കാവുന്ന കേസാണിത് .244 മൃതദേഹങ്ങളില്‍നിന്ന് ആയിരത്തില്‍പ്പരം ശരീരഭാഗങ്ങള്‍ കരിഞ്ചന്തയില്‍ വില്പന നടത്തിയത്രെ.
ജഡങ്ങളിലൊന്ന് 2004 ല്‍ അന്തരിച്ച നാറ്റകപ്രതിഭ അലിസ്റ്റര്‍ കുക്കിന്റേതാണ് .

ടീച്ചറുടെ സ്വയം ശിക്ഷ കുട്ടികള്‍ക്ക് നന്മയുടെ പുതിയ പാഠമായി !!

ചെറുതോണി:മീനാക്ഷിക്കുട്ടി ടീച്ചറുടെ കൈവെള്ളയില്‍ പതിച്ച ഓരോ അടിയും കുട്ടികളുടെ ഹൃദയത്തിലാണ്
കൂരമ്പുപോലെ തറച്ചത് .ചെയ്ത തെറ്റിന്റെ ഗൌരവം തങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സ്വയം ശിക്ഷ
ഏറ്റുവാങ്ങിയ ടീച്ചറുടെ ആത്മപീഡനം അവരുടെ കണ്ണൂ തുറപ്പിച്ചു. ഹൃദയം അലിയിച്ചു. സ്വന്തം
കൈവെള്ളയില്‍ ചൂരലുപയോഗിച്ച് ആഞ്ഞാഞ്ഞ് അടിക്കുന്ന ടീച്ചറുടെ കാലില്‍ കെട്ടിപ്പിടിച്ച്
മാപ്പുചോദിയ്ക്കണമെന്ന് ആ കുരുന്നു മനസ്സുകള്‍ ആഗ്രഹിച്ചിരിയ്ക്കണം . എന്നാല്‍ ചെയ്ത തെറ്റിന്റെ ഗൌരവം
മൂലം അവര്‍ക്ക് അതിനു കഴിഞ്ഞില്ല്ല.ശിക്ഷകഴിഞ്ഞ് മനോവേദനയോടെ മുറിയില്‍ എത്തിയ ടീച്ചറുടെ
സമീപത്ത് നിമിഷങ്ങള്‍ക്കകം രണ്ടുകുട്ടികളെത്തി . പശ്ചാത്താപ വിവശരായി ഗൌരവം മനസ്സിലാക്കാതെ
ചെയ്ത തെറ്റുതിരുത്തി അവര്‍ മാപ്പുചോദിച്ചു.സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പ്രൈസ് മണി നഷ്ടപ്പെട്ടതായിരുന്നു
സംഭവം .ശിക്ഷാമുക്ത ജില്ലയായി ഇടുക്കിയെ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ധ്യാപക വിദ്യാര്‍ത്ഥി
ബന്ധത്തെ വാനോളമുയര്‍ത്തിയ സംഭവം പെനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്നത് .
കുട്ടിയുടെ ഭാഗത്തെ ചെറിയ തെറ്റ് മുതിര്‍ന്നവരുടെ ഭാഗത്തെ വലിയ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെടുകയായിരുന്നു
അത് . കുറ്റവാലികളെ കണ്ടെത്താനുള്ള പലവഴികളും അധ്യാപകര്‍ ആലോചിച്ചു.
എന്നാല്‍ പ്രധാന അദ്ധ്യാപികയായ മീനാക്ഷിക്കുട്ടി അസംബ്ലി വിളിച്ചുകൂട്ടി ചെയ്ത തെറ്റിന്റെ ഗൌരവം
കുട്ടികളെ ബോദ്ധ്യപ്പെടുത്തിയ ടീച്ചര്‍ സംഭവത്തിന്റെ ഉത്തരവാദികളായി കണ്ടത് തങ്ങള്‍
അദ്ധ്യാപകരെതന്നെയാണ് .
പ്രധാന അദ്ധ്യാപികയായ തന്റെ കയ്യില്‍ സ്വയം അടിച്ചുകൊണ്ട് മീനാക്ഷിക്കുട്ടി സ്വയം ശിക്ഷയും നടപ്പിലാക്കി .
ഇത്രയും മതിയായിരുന്നു ആ കുരുന്നു മനസ്സുകള്‍ അലിയാനും തെറ്റു തിരിച്ചറിയാനും .
25 വര്‍ഷത്തെ അദ്ധ്യാപനവൃത്തിയില്‍ ഒരിയ്ക്കല്‍ പോലും വടി ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചീട്ടില്ലെന്ന് മീനാക്ഷിക്കുട്ടി പറഞ്ഞു.
പാലക്കാട് ജില്ലയില്‍ കൊല്ലംകോട് ബ്ലോക്ക് റിസോഴ്സ് സെന്റെറില്‍ അദ്ധ്യാപകയായിരുന്നു മീനാക്ഷിക്കുട്ടി .ഒരു മാസം മുമ്പാണ് പൈനാവ് മോഡല്‍ റസിഡന്‍‌ഷ്യല്‍ സ്കൂളില്‍ പ്രധാന അദ്ധ്യാപികയായി ചുമതലയേറ്റത് . ഈ സംഭവത്തോടെ ടീച്ചര്‍ക്ക് ജീവതം മുഴുവന്‍ സൂക്ഷിയ്ക്കാനുള്ള ഒരു രഹസ്യമുണ്ടായി. ഇന്നലെ തെറ്റിചെയ്ത വിദ്യാര്‍ത്ഥികളുടെ വിവരം . അവര്‍ ടീച്ചര്‍ക്കു തെറ്റുതിരുത്തിയവരാണ്.