Saturday 29 September 2007

പിതാമഹന്റെ അനുസ്മരണം രക്തദാനത്തിലൂടെ !!!

തൃശൂര്‍: പിതാമഹന്റെ അനുസ്മരണം ത്യാഗപ്രവര്‍ത്തിയിലൂടെ അവിസ്മരണീയമാക്കാനൊരുങ്ങുകയാണ്

കണ്ടാശ്ശങ്കടവ് തേയ്ക്കാനത്ത് പണ്ടാരവളപ്പില്‍ കുടുംബം. പിതാമഹന്‍ ചാക്കു തോമക്കുട്ടിയുടെ വേര്‍പാടിന്റെ

ഇരുപത്തഞ്ചാം വര്‍ഷം ആചരിക്കുന്ന നാളെ ( 28-9-07) തൃശൂര്‍ ജുബിലി മെഡിയ്ക്കല്‍ കോളേജില്‍ രക്തദാ‍നം

നടത്താനാണ് പിന്‍‌തലമുറക്കാരുടെ പദ്ധതി.
കുടുബത്തിലെ ഇരുപത്തഞ്ചുപേര്‍ രക്തദാനം ചെയ്യും.കൂടാതെ ഇരുപത്തഞ്ച് നിര്‍ധനരോഗികള്‍ക്ക് സൌജന്യമായി

ഡയാലിസിസും ചെയ്തുകൊടുക്കും.
പിതാമഹന്റെ സേവന മനോഭാവമാണ് തങ്ങളെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്ന് പേരക്കുട്ടികള്‍

പറഞ്ഞു.

Sunday 2 September 2007

ഗാര്‍ഹിക പീഡന നിരോധന നിയമം ; ഫലപ്രദമായി ഉപയോഗിക്കുന്നില്ല.

ഗാര്‍ഹിക പീഡന നിരോധന നിയമം ഇനിയും ഇന്ത്യയില്‍ ഫലപ്രദമ്മായി ഉപയോഗിക്കാനായിട്ടില്ലെന്ന് പോലീസ്
അക്കാദമി ഡയറക്ടര്‍ ഐ.ജി . അലക്സാണ്ടര്‍ ജേക്കബ്ബ് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാക്കമ്മറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗാര്‍ഹിക പീഡന
നിരോധന നിയമം ‘ എന്ന സെമിനാല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .2003 ലാണ് നിയമം
കൊണ്ടുവന്നത് . 2006 ല്‍ ഭേദഗതികളോടെ പാര്‍ളമെന്റ് പാസ്സാക്കി.രാജ്യത്ത് സ്ത്രീ പീഡനം ഇപ്പോഴും
വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് .
നിയമം സിവില്‍ നിയമമാണെങ്കിലും പീഡനത്തെക്കുറിച്ച് ആര്‍ക്കും പരാതി നല്‍കാന്‍ അവകാശമുണ്ട് .ഉത്തരവ്
ലംഘിയ്ക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റമാകും. സെമിനാറില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വേക്കറ്റ്
കെ.ആര്‍.വിജയ അധ്യക്ഷയായിരുന്നു.

ടിക്കറ്റില്ലാത്തതിന്, തീവണ്ടിയില്‍നിന്ന് തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു.

വര്‍ദ്ധമാന്‍: ടിക്കറ്റില്ലാത്തതിന്റെ പേരില്‍ ഓടുന്ന തീവണ്ടിയില്‍നിന്ന് തള്ളിവീഴ്‌ത്തിയ യാത്രക്കാരന്‍ തല്‍ക്ഷണം
മരിച്ചു.ക്ഷുഭിതരായ യാത്രക്കാര്‍ പരിശോധകരിലൊരാളെ തടഞ്ഞുവെച്ചു മര്‍ദ്ദിച്ചു.പശ്ചിമ ബംഗാളിലെ വര്‍ദ്ധമാന്‍
ജില്ലയിലെ കട്‌വാ സ്റ്റേഷനു സമീപം ശനിയാഴ്ചയാണ് സംഭവം .ടിക്കറ്റില്ലാതെ യാത്ര ചെയ്ത സുരത് പാണ്ഡയോട്
200 രൂപ പിഴയോടുക്കാന്‍ പരിശോധകര്‍ ആവശ്യപ്പെട്ടു. പാണ്ഡെ പിഴയോടുക്കാന്‍ തയ്യാറായില്ല. നാലു
പരിശോധകരും ചേര്‍ന്ന് തള്ളീ വീഴ്ത്തുകയായിരുന്നു.

അന്തരാമന്‍ കൊലക്കേസ് :- മാതാപിതാക്കള്‍ ധാര്‍മ്മിക ഉത്തരവാദികള്‍

തൊടുപുഴ : അനന്തരാമനെ കൊലപ്പെടുത്തിയതില്‍ കുറ്റക്കാരായ ഭാര്യ വിദ്യാലക്ഷ്മിയുടേയും കാമുകന്‍ ആനന്ദിന്റേയും
അച്ഛനമ്മമാരും സംഭവത്തിന് ധാര്‍മ്മികമായി ഉത്തരവാദികളാണെന്ന് കോടതി നിരീക്ഷിച്ചു .സ്കൂള്‍ ,കോളേജ്
പഠനകാലത്ത് മക്കളുടെ കാര്യത്തില്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ മേല്‍ പ്രത്യേക ശ്രദ്ധ വേണം. അച്ഛനമ്മമാര്‍
ശ്രദ്ധിക്കാതിരുന്നതിനാലാണ് ഒരാളുടെ കൊലപാതകത്തിലേക്കുവരെ നയിച്ച സംഭവങ്ങളുണ്ടായത് . അതിനാല്‍
മകളും കാമുകനും സഹായിയും ചേര്‍ന്നുനടത്തിയ കൊലപാതകത്തിന് അച്ഛനമ്മമാരും ഒരര്‍ത്ഥത്തില്‍
ഉത്തരവാദികളാണ്.മക്കളുടെ ചെറുപ്പകാലത്ത് , അച്ഛനമ്മമാര്‍ അവരുടെകാര്യങ്ങളില്‍ ശ്രദ്ധവെക്കണമെന്നതിന്
ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ കുറ്റകൃത്യം.കുട്ടികളെ കുടുംബത്തിനും സമൂഹത്തിനുമൊരു മൂല്യവത്തായ
സ്വത്താക്കുന്നതിന് അച്ഛനമ്മമാര്‍ ശ്രമിക്കണമെന്നും വിധി പ്രസ്താവനയിലൂടെ തൊടുപുഴ അഡീഷണല്‍
സെഷന്‍സ് ജഡ്‌ജി ശ്രീ എം .എന്‍. ജനാര്‍ദ്ദനന്‍ സൂചിപ്പിച്ചു. (മാതൃഭൂമി ദിനപ്പത്രത്തില്‍നിന്ന് )

Saturday 1 September 2007

മത്സ്യ ഇറക്കുമതിയില്‍ പ്രതിഷേധിച്ചു

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് 40 ഇനം മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രതിഷേധിച്ചു. ഇവിടെ സുലഭമായി ലഭിക്കുന്ന
മത്തി,അയല,നത്തോലി,മാന്ത തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് കേരളത്തിലെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്ന് ഫെഡറേഷന്‍ സെക്രട്ടറി എ. ആന്‍ഡ്രൂസ് അറിയിച്ചു